Monday 23 December 2013

കോളേജുകള്‍ക്ക് സ്വയംഭരണം: അന്തിമ പട്ടികയില്‍ 13 കോളേജുകള്‍

Photo
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനുള്ള അന്തിമപട്ടികയായി. 11 എണ്ണം എയ്ഡഡ് കോളേജുകളും രണ്ട് എണ്ണം സര്‍ക്കാര്‍ കോളേജുകളുമാണ്. കോളേജുകളുടെ പേരുകള്‍ ഉള്‍പ്പടെയുള്ള അന്തിമ പട്ടിക യുജിസിക്ക് നല്‍കാനും വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അക്കാദമികവും ഭരണപരവുമായ സ്വയംഭരണമാണ് കോളേജുകള്‍ക്ക് നല്‍കുക. സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ക്ക് കോഴ്‌സും കരിക്കുലവും നിശ്ചയിക്കുക, പരീക്ഷയും മൂല്യനിര്‍ണയവും നടത്തുക തുടങ്ങിയ അധികാരങ്ങള്‍ ലഭിക്കുമെന്നതാണ് പ്രധാന മാറ്റം. ഈ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, പി.ജി., എം.ഫില്‍ കോഴ്‌സുകള്‍ സ്വന്തമായി തുടങ്ങാം. സര്‍ട്ടിഫിക്കറ്റുകള്‍ അതത് സര്‍വകലാശാലയായിരിക്കും നല്‍കുക. എന്നാല്‍, അവയില്‍ പഠിച്ച കോളേജുകളുടെ പേരും രേഖപ്പെടുത്തും. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കോളേജുകള്‍ക്ക് സര്‍വകലാശാലയുടെ അനുമതിയോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാം.

സ്വയംഭരണ കോളേജുകള്‍ വരുന്നതിനനുസൃതമായി സര്‍വകലാശാലയിലെ നിയമം ഭേദഗതി ചെയ്യണം. കോളേജുകള്‍ക്ക് തന്നെ ഭരണസമിതി, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യ സമിതി എന്നിവയുണ്ടാകും.
ഇതുവരെ ഈ സംവിധാനങ്ങള്‍ സര്‍വകലാശാലാതലത്തില്‍ മാത്രമാണുണ്ടായിരുന്നത്. കൂടാതെ പരീക്ഷാ കണ്‍ട്രോളറും കോളേജ് തലത്തിലുണ്ടാകും.

എയ്ഡഡ് കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാകുമ്പോള്‍ ഭരണസമിതിയില്‍ അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍, രണ്ട് അധ്യാപക പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധന്‍, യു.ജി.സി., സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാല എന്നിവയുടെ ഓരോ പ്രതിനിധിയും പ്രിന്‍സിപ്പലുമുണ്ടാകും. സര്‍ക്കാര്‍ കോളേജ് സ്വയംഭരണ സ്ഥാപനമാകുമ്പോള്‍ ഭരണസമിതിയില്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരും വ്യവസായമേഖലയില്‍ നിന്നുള്ളവരും അധ്യാപക പ്രതിനിധികളും വരും.
Comment അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍, രണ്ട് അധ്യാപക പ്രതിനിധികള്‍,  പ്രിന്‍സിപ്പല്‍, ഇവരെല്ലാം മാനേജുമെന്‍റ്  ആളുകള്‍. ആയതിനാല്‍ വിദ്യാഭ്യാസ വിദഗ്ധന്‍, യു.ജി.സിപ്രതിനിധി., സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി,  സര്‍വകലാശാലപ്രതിനിധി എന്നിവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണത്തിന് മുട്ടുണ്ടാവില്ല. സ്വകാര്യ മാനേജുമെന്‍റ് കോളേജുകളിലെ അഴിമതി കുറെക്കൂടി വ്യാപകമാക്കിയെന്ന് ചുരുക്കം.
-കെ എ സോളമന്‍  

No comments:

Post a Comment