Sunday 15 December 2013

അന്തര്‍ദ്ദേശീയ അവാര്‍ഡും സുരക്ഷിത ഉച്ചഭക്ഷണവും


Photo

കൊച്ചിരാജ്യത്തെ ഒരു സ്കൂളിന്റെ കഥയാണ്‌. സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ രക്ഷകര്‍ത്താവിന്‌ കുറഞ്ഞത്‌ ഇന്നോവ കാറെങ്കിലും സ്വന്തമായി വേണം. അംബാസഡര്‍ കാറില്‍ ചെന്നാല്‍ സ്കൂള്‍ ഗേറ്റ്‌ തുറക്കില്ല. കുട്ടിയുടെ രക്ഷകര്‍ത്താവിന്‌ ഭേദപ്പെട്ട ആസ്തിവേണമെന്ന്‌ ചുരുക്കം. പാവപ്പെട്ടവന്‌ അവിടെ അഡ്മിഷന്‍ കിട്ടില്ലേയെന്നാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക്‌ പറ്റിയ ഒത്തിരി സ്കൂളുകള്‍ വേറെയുണ്ട്‌.

കൊച്ചി സ്കൂളിന്‌ ഐഎസ്‌എ കിട്ടിയിരിക്കുന്നു! ഐഎസ്‌എയെന്നു വെച്ചാല്‍ ഐഎസ്‌ഐ പോലുള്ള ഒരു അവാര്‍ഡാണ്‌. ആദ്യമായല്ല, ഈ അവാര്‍ഡ്‌ സ്കൂളിന്‌ ലഭിക്കുന്നത്‌.

അങ്ങോട്ട്‌ അവാര്‍ഡൊന്നും കൊടുക്കാന്‍ നമുക്ക്‌ പാങ്ങില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇങ്ങോട്ടുതരുന്നത്‌ രണ്ടു കൈയും നീട്ടി വാങ്ങാന്‍ ഉത്സാഹമാണ്‌. അതിനെയാണ്‌ കൊളോണിയല്‍ ഹാങ്ങ്‌ഓവര്‍ എന്നുപറയുന്നത്‌. സായിപ്പു പോയിട്ട്‌ പത്തറുപത്താറു വര്‍ഷമായെങ്കിലും ഹാങ്ങ്‌ഓവര്‍ മാറിയിട്ടില്ല.

ബ്രിട്ടീഷ്‌ കൗണ്‍സിലില്‍നിന്ന്‌ ഐഎസ്‌എ വാങ്ങണമെങ്കില്‍ സ്കൂളുകള്‍ അന്തര്‍ദ്ദേശീയ പ്രാമുഖ്യമുള്ള കുറെ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പദ്ധതികള്‍ എന്തൊക്കെയെന്ന്‌ ചോദിച്ചാല്‍ മമ്മൂട്ടി ചെയ്തതുപോലെ ചെട്ടുവിരിപ്പു കൃഷിയും ശുദ്ധവായു നിര്‍മാണവുമാകാം, പൊക്കാളിപ്പാടത്തെ കൊയ്ത്തും കറ്റമെതിക്കലുമാവാം, ആഗോളതലത്തില്‍ ഉത്സവങ്ങളെ കുറിച്ചു പഠിക്കാം, എയിഡ്സ്‌ വ്യാപനം തടയാം, യുണൈറ്റഡ്‌ നേഷന്‍സ്‌ വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നതു എങ്ങനെയെന്ന്‌ പഠിക്കാം. ഇവ പോരെങ്കില്‍ ഇന്ത്യ-ബ്രിട്ടന്‍ തപാല്‍ സമ്പ്രദായത്തിന്റെ താരതമ്യ പഠനം, ഫ്രഞ്ച്‌ വിപ്ലവം, പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസവും മംഗള്‍യാന്‍-ചന്ദ്രയാന്‍ എന്നിവയും ഉള്‍പ്പടുത്താം. ഇവയൊക്കെ സ്കൂള്‍ തലത്തില്‍ പഠിച്ചാല്‍ സ്കൂളിന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ഐഎസ്‌എ ലഭിക്കും. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍ കൂടുന്ന യോഗത്തില്‍ വെച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പാളിന്‌ ബ്രിട്ടീഷ്‌ സായിപ്പില്‍നിന്ന്‌ അവാര്‍ഡ്‌ വാങ്ങുകയും ആവാം. ഐഎസ്‌എ ലഭിക്കുന്നതോടെ സ്കൂളിലെ കുട്ടികള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വക്താക്കള്‍ ആവുകയും ഗ്ലോബല്‍ ഇക്കണോമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതൊക്കെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കിലായി.

തിരുവിതാംകൂര്‍ രാജ്യത്തെ വേറൊരു സ്കൂളിന്റെ കഥയിങ്ങനെ. ഈ സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോമുണ്ട്‌. പക്ഷേ കാലില്‍ സോക്സും ഷൂസുമില്ല, വള്ളിച്ചെരുപ്പ്‌ ഉണ്ടെങ്കിലായി. ഈ സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യണമെങ്കില്‍ പുതിയ അവതാരമായ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറില്‍നിന്ന്‌ രജിസ്ട്രേഷന്‍ വാങ്ങിയിരിക്കണം. കുട്ടികള്‍ പല്ലുതേയ്ക്കാറുണ്ടോ, കുളിക്കാറുണ്ടോയെന്ന്‌ നോക്കണം. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ക്ക്‌ പകര്‍ച്ചവ്യാധി ഇല്ലായെന്നും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണത്തിന്‌ സാധനം വാങ്ങുന്ന പലചരക്കു കടയുടെ ഉടമയ്ക്ക്‌ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറുടെ ലൈസന്‍സ്‌ ഉണ്ടോയെന്ന്‌ പരിശോധിക്കണം. ഉച്ചഭക്ഷണ കമ്മറ്റിയില്‍ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാവണം. ഉച്ചഭക്ഷണം പ്രധാനാധ്യാപകന്‍ രുചിച്ചു നോക്കണം.
ഭക്ഷണത്തിന്‌ ഉപ്പു കൂടുതലെങ്കില്‍ പ്രധാന അധ്യാപകന്‌ അവ വിഴുങ്ങുകയോ ആരും കാണാതെ തുപ്പിക്കളയുകയോ ആവാം. വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക്‌ ഗുണനിലവാര വിവരം അറിയിക്കണം. പാചകക്കാരന്‍, ഭക്ഷണം അടുപ്പത്ത്‌ വെച്ചു കഴിഞ്ഞാല്‍ തല ചൊറിയാന്‍ പാടില്ല. ശക്തമായ കടി അനുഭവപ്പെട്ടാല്‍ കടിച്ചുപിടിക്കണം. ആഭരണങ്ങളും അരഞ്ഞാണവും ധരിക്കാന്‍ പാടില്ല. ഇത്രയും നിഷ്കര്‍ഷ ഉള്ള സ്ഥിതിക്ക്‌ സ്കൂള്‍ കുട്ടികളുടെ ഭക്ഷണം അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഏര്‍പ്പെടുത്തിയാല്‍ പേരെ എന്നാണ്‌ രാമന്‍നായരുടെ സംശയം. അവിടെ സപ്ലയേഴ്സ്‌ വൃത്തിയുള്ള വസ്ത്രം ധരിച്ച്‌ തലപ്പാവും ചുമന്നാണ്‌ നില്‍ക്കുന്നത്‌.

മേല്‍ പ്രസ്താവിച്ച കൊച്ചി രാജ്യത്തെ സ്കൂളും തിരുവിതാംകൂര്‍ രാജ്യത്തെ സ്കൂളും കേരളമെന്ന മഹാരാജ്യത്തിലാണ്‌. സ്കൂളുകളില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാണ്‌ ചാനലുകളില്‍ നേതാക്കളുടെ ‘ഗ്വാ ഗ്വാ’വിളി. ചിരിക്കാതെന്തു ചെയ്യും?

കെ. എ. സോളമന്‍
Janmabhumi Dated 16 Dec 2013

No comments:

Post a Comment