Saturday 12 May 2012

പാര്‍ട്ടിയെ വെല്ലുവിളിച്ച് വി.എസ് വീണ്ടും



തിരുവനന്തപുരം: ആര്‍.എം.പി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്‌. 1964 ലേതിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. പിണറായി വിജയന്‍ എസ്.എ ഡാങ്കേയെ പോലെ ഏകാധിപതിയായാണ് പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു.
റിവിഷനിസ്റ്റ്‌ ചിന്താഗതികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്‌.എ.ഡാങ്കെ വര്‍ഗവഞ്ചകരെന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചു. അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സി.പി.ഐ.എമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. പിന്നീട്‌ ഡാങ്കെയെ സി.പി.ഐ തന്നെ പുറത്താക്കുന്ന സ്ഥിതിവിശേഷവും വന്നുവെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി.
വര്‍ഗവഞ്ചകര്‍ എന്ന്‌ വിളിച്ച പാര്‍ട്ടിക്ക്‌ പിന്നില്‍ പിന്നീട്‌ ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നതും വി.എസ്‌ ഉദാഹരിച്ചു. പിണറായി വിജയനും ആ സ്ഥിതി വരുമോയെന്ന ചോദ്യത്തിന്‌ അത്‌ കാത്തിരുന്നു കാണാമെന്നായിരുന്നു വി.എസിന്റെ മറുപടി. പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകളെ കുറിച്ച് പറയുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒരുമിപ്പിക്കുന്നതിന് പകരം വര്‍ഗ വഞ്ചകരെന്ന് വിളിച്ച് പുറത്താക്കുന്ന സമീപനം മാറ്റണം.
ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായി വിജയന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമാണ് തന്റെ നിലപാട്. എന്നാല്‍ വി.വി ദക്ഷിണാമൂര്‍ത്തി പിണറായിയെ ന്യായീകരിച്ചും തന്നെ എതിര്‍ത്തും രംഗത്ത് വന്നു. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയേപോലുള്ളവര്‍ ധരിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ അന്തിമവാക്ക് പാര്‍ട്ടി സെക്രട്ടറിയുടേതെന്നാണ്.
കോണ്‍ഗ്രസിന്റെയും മുസ്ലീം‌ലീഗിന്റെയോ സമീപനമല്ല സി.പി.എമ്മിനുള്ളത്. കൂട്ടായി എല്ലാവരും കൂടി ചേര്‍ന്ന് ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം തീരുമാനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാം വെട്ടിത്തുറന്ന്‌ പറയുന്ന വി.എസിന്റെ നിലപാട്‌ അച്ചടക്ക ലംഘനമാകുമോയെന്ന ചോദ്യത്തിന്‌ ആരാണ്‌ അച്ചടക്കം ലംഘിച്ചത്‌ എന്ന്‌ തീരുമാനം പിന്നീട്‌ കൈക്കൊള്ളുമെന്നായിരുന്നു വി.എസിന്റെ മറുപടി.

Comment: Brave decision comrade.
-K A Solaman

No comments:

Post a Comment