Saturday 26 May 2012

കുട്ടനാടന്‍ തമാശ ! -കെ എ സോളമന്‍



                    
കുട്ടനാട്ടില്‍ ഒട്ടു മിക്ക പഞ്ചായത്ത് ഒഫീസുകളിലും സൈറണ്‍ ഏര്‍പ്പാടുണ്ട്. രാവിലെ അഞ്ച്, എട്ട്, ഉച്ചക്ക് പന്ത്രണ്ടു മണി, വൈകുന്നേരം അഞ്ച് രാത്രി പത്തുമണി  , എന്നിങ്ങനെയാണ് ഊത്ത് സമയം. ക്ലോക്കും വാച്ചും കണ്ടുപിടിക്കാത്ത കാലത്ത് തുടങ്ങിയതാണ്, ഇപ്പൊഴും തുടരുന്നു. ശബ്ദ മലിനീകരണത്തെപറ്റിവാചാലമാകുമ്പോഴും സൈറണ്‍ ഇല്ലാത്ത അവസ്ഥയെ ക്കുറിച്ച് ഒരുത്തനും ചിന്തിക്കാനാവില്ല, പ്രത്യേകിച്ചും കുട്ടനാട്ടുകാര്‍ക്ക്. അതിനു ഒരു കഥയുണ്ട്, രാമന്‍നായരുടെ സുഹൃത് കൃഷ്ണന്‍ നായര്‍ പറഞ്ഞതാണ്.

കൃഷ്ണന്‍ നായര്‍ പണ്ട് കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്ത് എക്സിക്കുട്ടീവ് ഓഫീസര്‍ ആയിരുന്ന കാലം, പതിനാറു വര്ഷം ഒറ്റയിരുപ്പില്‍ ഒരേ പഞ്ചായത്ത് കമ്മിറ്റീ ഭരിച്ചതും അക്കാലത്താണ്. എക്സിക്കുട്ടീവ് ഓഫീസര്‍ ഇന്ന് അറിയപ്പെടുന്നതു സെക്രറ്ററി എന്ന വിളിപ്പേരിലും. ഒഫീസര്‍ക്ക് ഭയങ്കര അധികാരമാണ്, ആരെയും പ്രോസിക്കൂട്ടു ചെയ്യാം, നടവഴിയില്‍ തടസ്സ മുണ്ടാക്കിയെന്നുള്ള വകുപ്പ് ചാര്‍ത്തി കേസെടുത്താല്‍പ്രതി കുറെ നാള്‍ കോടതി കേറിയിറങേണ്ടിയുംവരും. അതുകൊണ്ടു സെക്രറ്ററിയോട് ഒരുവിധ പ്പെട്ടവനൊക്കെ ഭയഭക്തിയോട് കൂടിയ ബഹുമാനമാണ്. എന്നാല്‍ ഇത്തരം ഒരു ബഹുമാനം തനിക്ക് കിട്ടിയിട്ടില്ല എന്നാണ് കൃഷ്ണന്‍നായര്‍ സാക്ഷ്യ പ്പെടുത്തുന്നത്. ബഹുമാനം തരാത്തതോ പോകട്ടെ ദിനംപ്രതി തെറിയും കേള്‍ക്കണമായിരുന്നു.

കുട്ടനാടന്‍ കര്‍ഷക തൊഴിലാളികളുടെ വിപ്ലവ മുന്നേറ്റം കാരണം കൃഷിപ്പണി  സമയബന്ധിധമാണ്അന്നും ഇന്നും . കൃത്യം അഞ്ചുമണിക്ക് സയറന്‍ കേള്‍ക്കുമ്പോള്‍ പണിനിര്‍ത്തണമെന്നാണ് നിയമം. സയറണ്‍ കേട്ടാല്‍ കൈയില്‍ ഇരിക്കുന്ന ഞാറു ആകാശത്തു വിട്ടുകളയും, താഴോട്ട് കുത്തില്ല, കുത്താന്‍ പാടില്ല.

എന്നാല്‍ പല ദിവസങ്ങളിലും പാടത്തുനിന്നു കേറി കൂലീം വാങ്ങി വീട്ടിലേക്കൊ ഷാപ്പിലെക്കൊ  പോകുന്നതിനു പകരം നേരെ പഞ്ചായത്ത് ആപ്പീസ്സിലേക്ക് കേറി വന്നു ഓഫീസറെപച്ചത്തെറി വിളിക്കുകയാണ് പണി. “നിന്നെയൊക്കെ എന്തിനാണിവിടെ കുടിയിരുത്തിയിരിക്കുന്നത് , കൈമടക്കു വാങ്ങാനോ, നിനക്കൊക്കെ പണി ചെയ്താല്‍ എന്താണ് കുഴപ്പം?” ഇങ്ങനെ പോകും തെറിയുടെ മേന്‍പൊടിയായുള്ള ഡയലോഗ്. ഒടുക്കും എക്സിക്കുട്ടീവ് ഓഫീസര്‍ പുറത്തിറങ്ങി പറയണം “ കറണ്ടില്ലായിരുന്നു, അതുകൊണ്ടാണ് സയറന്‍ ഊതാന്‍ കഴിയാതിരുന്നത്, മാപ്പാക്കണം”. ശേഷം തെറി വൈദൂതമന്ത്രിയെ വിളിച്ചിട്ടു തൊഴിലാളികള്‍ പിരിഞ്ഞു പോകും. കേട്ടതെറി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ പ്രത്യേക രജിസ്റ്റര് തന്നെ ഓപ്പണ്‍ ചെയ്താലോ, ഒരു ദിവസം അങ്ങനെ നായര്‍ക്ക് തോന്നിയതുമാണ്, പക്ഷേ വേണ്ടന്നു വെച്ചു.

കുട്ടനാടിലെ കൃഷിപ്പണി, യന്ത്രങ്ങള്‍ക്ക് വഴിമാറിയതോടെ കൃഷിപ്പണിക്കാരും അവരുടെ സന്തതികളും മറ്റ് മേഖലകളിലേക്ക് ചേക്കേറി . അവരില്‍ ഒരു കൂട്ടര്‍  ചെന്നു പെട്ടത് തൃശ്ശൂര്‍ മുളംകുന്നത് കാവിലാണ്, ഗവ ആശുപത്രിയോട് ചേര്‍ന്ന് ആംബുലന്‍സില്‍ അറ്റണ്ടര്‍മാരായാണ് ജോലി. മൃതദേഹവുമായി ആംബുലന്‍സില്‍ കേറിയ ഇവര്‍ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ മൃതദേഹം ആംബുലന്സില്‍ തന്നെ ഉപേക്ഷിച്ചു ഇറങ്ങിപ്പോന്നത്രേ. ഇവരെ പൈലറ്റുമാരാക്കാത്തത് എന്തുകൊണ്ടും നന്നായി, വിമാനം ആകാശത്തു ഉപേക്ഷിച്ചു ചാടിപ്പോരില്ലല്ലോ.
                 **   **   **   **
സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന  ഇറ്റാലിയന്‍ കടല്‍വെടി സായിപ്പന്‍മാരെ കാക്കനാട്ടെ ബോസ്റ്റല്‍ സ്കൂളിലെത്തിച്ചു. സ്കൂളിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി ഇറ്റലിയിലെ ഖോത്തറോച്ചി കോളേജിലേക്ക് മാറ്റുന്നതായാരിക്കും.

-കെ എ സോളമന്‍  

No comments:

Post a Comment