Sunday 27 May 2012

തല്ലിക്കൊല്ലും, വെട്ടിക്കൊല്ലും, വെടിവെച്ചുകൊല്ലും

-കെ എ സോളമന്‍


ഇടുക്കിയില്‍ മാത്രം കിട്ടുന്ന സാധനമാണ്, കഞ്ചാവ് ചേര്‍ത്ത് വാറ്റിയെടുത്തത്, അല്പം സേവിച്ചാല്‍ത്തുള്ളും. തുള്ളുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, എം എം മണിയുടെ തുള്ളല്‍ കണ്ടാല്‍ മതി. സന്തോഷ് പണ്ഡിറ്റ് സിനിമ പോലാണു തുള്ളല്‍. ഇടത്തോട്ടു ചരിഞ്ഞു ഇരുകൈകളും താഴോട്ടുകുത്തി തല്ലിക്കൊല്ലുമെന്ന് പറയുക,  വലത്തോട്ടു  ചരിഞ്ഞു കൈകള്‍ നിലത്തോട്ടു കുത്തി വെട്ടിക്കൊല്ലുമെന്ന് ആക്രോശിക്കുക, നേരെ തിരിഞു കൈകള്‍ വായുവില്‍ തുഴഞ്ഞു വെടിവെച്ചുകൊല്ലും എന്നു വാപൊളിക്കുക . സന്തോഷ് പാണ്ടിറ്റിന്റെ ആക്ഷനും മണിയുടെ അഭിനയവും തമ്മില്‍ ഒരു വ്യെത്യാസവും ഇല്ലെന്നതാണ് രാമന്‍ നായരുടെ സുചിന്തിത അഭിപ്രായം.   


രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കു വ്യെക്തമായ ചില കാഴ്ചപ്പാടുണ്ട്. മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് സി.പി.എം കേന്ദ്ര 
നേതൃത്വംവിശദീകരണംതേടിയിരിക്കുകയാണ്. മണി  എന്തു വിശദീകരിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. കൊങ്ഗ്രസ്സിലെ കെ സുധാകരന്‍ എം പി ചാനലില്‍ കേറിയിരുന്നു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത കാര്യം വിളിച്ച് കൂവിയിട്ടു  എന്തെങ്കിലും സംഭവിച്ചോ, അന്വേഷണം എവിടെങ്കിലും ഉണ്ടായോ? ഒന്നും സഭവിച്ചില്ല. കോടതിയുടെ കാര്യം ഇങ്ങനെ എങ്കില്‍ പാര്‍ട്ടിയുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

  
പൊളിറ്റ്‌ ബ്യൂറോ അംഗമായതോടെ  എം.എ ബേബിയുടെ പണി കൂടി. സ്വന്തം പര്‍ടിയിലെ പ്രസ്താവനക്കാരുടെ പ്രസ്‌താവനകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കലാന് പണി . ടി കെ ഹംസ പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക് മെന്ന്ബേബി. അച്ചുതാനന്ദന്‍  പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക്മെന്ന് വീണ്ടും ബേബി.. ഇപ്പോഴിതാ മണിയുടെ തുള്ളല്‍, അതും അന്വേഷിക്കും.. നടപടി എന്നുണ്ടാകുമെന്നത് നാട്ടുകാരുടെ മറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും..

വിവാദ പ്രസംഗത്തോടെ മണി ദേശീയ നേതാവായി. നേര് നേരത്തെ അറിയിക്കുന്ന പത്രം മണിയുടെ പ്രസംഗ ത്തെക്കുറിച്ചു അറിഞ്ഞതെയില്ല എന്നാല്‍ വലിയ പ്രാധാന്യത്തോടെയാണു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. അതോടെ മണി ദേശീയ നേതാവായി. എം വി ജയരാജനാണ് ഇക്കാരത്തില്‍ മണിയുടെ മാര്‍ഗദര്‍ശി. ജഡ്ജിയെ ശുംബനെന്ന് വിളിച്ച് ജയരാജന്‍ നേതാവായെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാവിന്റെ ശുംഭന്‍ വിളി മനസ്സാവരിച്ചു മണിയും ദേശീയ നേതാവായി.


നാല്‍പ്പത്തിയഞ്ച്‌ മിനിറ്റോളം നീണ്ട  പ്രസംഗം കൊണ്ടാണു മണി ദേശീയ നേതാവായത്. പ്രസംഗം തൊന്ണൂറു മിനിറ്റ് നീണ്ടിരുന്നെങ്കില്‍ ലോക നേതാവാകുമായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അതുണ്ടായില്ല.

കെ എ സോളമന്‍ 

No comments:

Post a Comment