Thursday 21 June 2012

മാര്‍ക്ക് തിരുത്തല്‍, പരീക്ഷാ ക്രമക്കേട്; കേരളയില്‍ അധ്യാപകര്‍ക്കെതിരെ നടപടി




തിരുവനന്തപുരം: മാര്‍ക്ക് തിരുത്തിയതിനും പരീക്ഷാ ക്രമക്കേടിനും കേരള സര്‍വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ട നടപടി. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ടമായി നടപടിയെടുത്തത്.

എം.ബി.എ. വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതിന് മുന്‍ രജിസ്ട്രാറും മാനേജ്‌മെന്റ് വിഭാഗം തലവനുമായിരുന്ന ഡോ. കെ.ചന്ദ്രശേഖരന്‍, കാര്യവട്ടം പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വിജയരാഘവക്കുറുപ്പ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കാര്യവട്ടത്ത് സര്‍വകലാശാല നല്‍കിയ ചോദ്യക്കടലാസിനു പകരം വേറെ ചോദ്യം നല്‍കി പരീക്ഷ നടത്തിയതിന് പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ. ഷാജി വര്‍ക്കി, ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി എ.കെ.അമ്പോറ്റി, സംസ്‌കൃതം വകുപ്പ് മേധാവി ശ്യാമളാ ദേവി എന്നിവരെ സ്ഥാനത്തുനിന്ന് മാറ്റി. ഇവരുടെ ഇന്‍ക്രിമെന്റും തടയും.

കൊല്ലം മൂല്യനിര്‍ണയ ക്യാമ്പിലെ ഉത്തരക്കടലാസ് പുറത്ത് കൊണ്ടുപോവുകയും കൈമോശം വരുത്തുകയും ചെയ്തതിന് ക്യാമ്പ് ഓഫീസര്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്ന് പി.എസ്.സി. കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയ സൈക്കോളജി വിഭാഗം അധ്യാപകന്‍ ഡോ. ജോണ്‍സനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.

പെണ്‍കുട്ടിക്ക് അശ്ലീല എസ്.എം.എസ്. അയച്ചതിന് ഹിന്ദി വിഭാഗം അധ്യാപകന്‍ സി.എസ്. സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷയില്‍ കോപ്പിയടിക്കുന്നതിന് സഹായം നല്‍കിയ കാട്ടാക്കട പങ്കജ കസ്തൂരി എന്‍ജിനീയറിങ് കോളേജിന് അഞ്ച് ലക്ഷം രൂപ പിഴയിട്ടു. ഹാള്‍ ടിക്കറ്റില്ലാതെ പരീക്ഷയെഴുതാന്‍ കുട്ടികളെ അനുവദിച്ചതിന് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിന്റെ പരീക്ഷാ സെന്റര്‍ മാറ്റി.

കോപ്പിയടി പിടിക്കാന്‍ ചെന്ന പരീക്ഷാ സ്‌ക്വാഡിലെ അധ്യാപകനെ യൂണിവേഴ്‌സിറ്റി കോളേജില്‍ കൈയേറ്റം ചെയ്ത വിദ്യാര്‍ഥിയായ എം.എസ്. സിജിനെ സ്ഥിരമായി ഡീബാര്‍ ചെയ്തു.

Comment:
നടപടി മുന്‍സിണ്ടിക്കേറ്റിന്‍റേതല്ലാത്തത്കൊണ്ട് ഇപ്പോള്‍ ഒന്നും പറയുന്നില്ല.എങ്കില്‍തന്നെ മുന്‍സിഡിക്കേട്ടന്‍മാരെപ്പോലെ കോടതി തിണ്ണനിരങ്ങാനുള്ള  ഇടപാടുകള്‍ ഒഴിവാക്കുന്നത് നന്ന്. വ്യാജ റെക്രൂയിറ്റ്മെന്‍റ് ഇടപാട് ത്തന്നെയാണ് ഉദ്ദേശിച്ചത്. 

പിന്നെ കോപ്പിയടിക്ക് പിടിക്കപ്പെട്ട വിദ്യാര്‍ഥിയുടെകാര്യം. ഇപ്പോഴത്തെ സ്ക്വാഡിന്റെ പൊതുനിലവാരം വെച്ചു നോക്കിയാല്‍ കോപ്പി കണ്ടെത്താന്‍ ബഹു. സ്ക്വാഡ് മെംബര്‍ വിദ്യാര്‍ഥിയുടെ 'ആഗ്നാ, അഡോനിസില്‍' കൈയിട്ടു കാണും. എങ്കില്‍ അടിതന്നെ കൊടുക്കണം, തൂക്കിക്കൊന്നാലും വേണ്ടില്ല. 

-കെ എ സോളമന്‍ 

No comments:

Post a Comment