Friday 22 March 2013

ജോസഫ്സണ്‍ ഇഫക്ട് –കഥ


Photo


ആത്മാര്ഥത  അല്പം കൂടിയതാണ് കുഴപ്പം. അതുകൊണ്ടാണ് കോളേജ് അധ്യാപകനായ ജോസഫ് ഫ്രാന്‍സിസിന്ടെ സ്വസ്ഥത കുറച്ചുനാളത്തേയ്ക്ക് നഷ്ടമായത്. ജോസഫ് സാര്‍ നന്നായി ഫിസിക്സ് പഠിപ്പിക്കും. പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളാണ് മുന്നിലെങ്കില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലുംപഠിപ്പിക്കും. പക്ഷേ അത്തരം കുട്ടികളെ കണ്ടുകിട്ടാനാണ് ഇന്ന് പ്രയാസം. വാങ്ങുന്നപണത്തിന് പോന്ന പണിയല്ല ചെയ്യുന്നത് എന്നു തോന്നിയിട്ടുണ്ടെങ്കിലും ഒന്നും പഠിപ്പിക്കാതെ കാശു വാങ്ങുന്നവരെ പോലല്ല ജോസഫ് ഫ്രാന്‍സിസ്സാര്‍. . ഒന്നും ചെയ്യാതെ ശമ്പളം പറ്റുന്നവരാണ് കൂടുതല്‍ പേരും.

ജോസഫ്സണ്‍ ഇഫക്റ്റ് ആണ്  അന്ന് പഠിപ്പിച്ചത്. ജോസഫ് എന്നത് തന്റെയും പേരാണല്ലോ. അതുകൊണ്ടു തന്നെ ഇത് പഠിപ്പിക്കാന്‍ വലിയ താല്പര്യമാണ്. സ്വന്തം പേരിലുള്ള സബ്ജക്ട് പഠിപ്പിക്കാന്‍ ഏത് അദ്ധ്യാപകനാണ് താല്പര്യമില്ലാതെ വരുക?. സ്റ്റെല്ലാര്‍ എനര്‍ജി പഠിപ്പിക്കാന്‍ വലിയ രസമാണെന്നാണ് ഡിപ്പാര്‍ട്മെന്‍റിലെ സ്റ്റെല്ല മാഡം പറഞ്ഞിട്ടുള്ളത്.

“ദെയര്‍ ആര്‍ ടു ടൈപ്സ് ഓഫ് ജോസഫ്സണ്‍ ഇഫക്ട്, രണ്ടുതരമുണ്ട് എ സി ജോസഫ്സണ്‍ ഇഫക്ട്, ഡി സി ജോസഫ്സണ്‍, നോബല്‍ സമ്മാനം പങ്കിട്ട നിരീക്ഷണമാണ്, 1975-ല്‍.....”

ക്ലാസ് റൂമിന് മുന്നിലെത്തിയ പീയൂണ്‍ ചാക്കോ താന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചോ? ഇല്ല, അയാള്‍ക്കെന്തറിയാം? പീയൂണ്‍ പണിക്കൊപ്പം പ്രിന്‍സിപ്പാളിന് ന്യൂസ് പിടിച്ചുകൊടുക്കുന്ന പണിയും ചാക്കോയ്ക്കുണ്ട്. കോളേജ് ഡിസിപ്ലിനിന്റെ ഭാഗമാണത്
ക്ലാസ് കഴിഞ്ഞു തിരികെ സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ ചാക്കോ സ്റ്റാഫ് റൂമില്‍ നില്ക്കുന്നു.

“ സാറിനെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നു.”

പ്രിന്‍സിപ്പാള്‍ തന്നെ കാത്തു നില്‍ക്കയായിരുന്നു

“സാറേ അല്പം വെളിവു വേണം, മറ്റുള്ളവരെ ബഹുമാനിച്ചില്ലെങ്കിലുംകളിയാക്കരുത്, പ്രത്യേകിച്ചു സഹപ്രവര്‍ത്തകരെ. പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്പില്‍ അവഹേളിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് സാറിനോട് ചെയ്തത്?

“ അത് സാര്‍ ഞാന്‍ ...”

“ വേണ്ട ഒന്നും പറയണ്ട. എ സി ജോസഫിന്റെ സണ്‍ എന്നു പറഞ്ഞാല്‍ അത് കുട്ടികള്‍ യ്ക്ക് മനസ്സിലാകും, ചാക്കോയ്ക്കും.” .

“ സാര്‍, സൂപ്പര്‍ കണ്ടക്റ്റിവിറ്റിയില്‍--- “

“ വേണ്ട, വേണ്ട വിശദീകരണം വേണ്ട, സാര്‍ പോ, ക്ലാസില്ലേ ?.....”

തന്റെ ഭാഗംവിശദീകരിക്കാനാവാതെ അത്യധികം വിഷമത്തോടെ തല കുമ്പിട്ടു ജോസഫ് ഫ്രാന്‍സിസ് സാര്‍,  പ്രിന്‍സിപ്പല് എ സി ജോസഫിന്റെ  മുറിവിട്ടു പുറത്തേയ്ക്ക് ഇറങ്ങി.

-കെ എ സോളമന്‍ 

No comments:

Post a Comment