Tuesday 24 July 2012

നായ് വഴികള്‍ -കഥ – കെ എ സോളമന്‍




ഈ അലച്ചില്‍ തുടങ്ങിയിട്ടു ഇത് ആറാമത്തെ ദിനം.ഇനിയും കണ്ടെത്തിയില്ലെങ്കില്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. കാണാതെ പോയ എന്റെ ചിപ്പുവിനെ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ടു അഞ്ചു ദിവസം പിന്നിട്ടു. ചിപ്പു എന്റെ പ്രീയപ്പെട്ട വളര്‍ത്തുപട്ടി.

എന്നും രാവിലെ നടക്കാന്‍ അവന്‍ കൂടെയുണ്ടാകും. നാലു കിലോമീറ്ററാണ് നടപ്പുദൂരം. എനിക്കു മുന്നെയാണ് അവന്‍ എന്നും  നടക്കുക. ഇടക്കിടെ തിരിഞു നോക്കും ഞാന്‍ നടന്നു വരുന്നുണ്ടോയെന്നറിയാന്‍. ഞങ്ങളുടെ നടപ്പ് വഴികളില്‍ കാണുന്ന സഹജീവികളെ അവന്‍ നോക്കാറേയില്ല. അതിപരിചയം കൊണ്ടു സംഭവിച്ച അവഗണനയാവാമത്.

എന്നെ ഞെട്ടിച്ചു കൊണ്ടു ഒരുദിവസം വഴിയുടെ എവിടയോ വെച്ചു അവന്‍ അപ്രത്യക്ഷനായി. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്നു, എവിടെപ്പോയി? അന്വേഷണം നീണ്ട അഞ്ചു ദിവസം പിന്നിട്ടു. ഒരു വിവരവും കിട്ടിയില്ല. പത്രത്തില്‍ പരസ്യം കൊടുക്കാമെന്നു വെച്ചാല്‍ ആ വിധ പരസ്യങ്ങളൊന്നും പത്രമാധ്യമങ്ങളില്‍ കാണാറില്ല. അവന്‍ എന്നെ ഉപേക്ഷിച്ചു പോയ കാര്യം ഓര്‍ത്ത് ഞാന്‍ ഒത്തിരി വ്യെസനിച്ചു.

അവസാന ശ്രമമായിട്ടാണുഈ ആറാം ദിവസവും ഞാന്‍ ചിപ്പുവിനെ തേടി ഇറങ്ങിയത്. നടന്നുനടന്നു ഞാന്‍ കുഴഞ്ഞു. വീടുകള്‍ തോറും കേറിയിറങ്ങി ഞാന്‍ ക്ഷീണിച്ചു. പരിചയക്കാരോടു മറുപടി പറഞ്ഞു വിഷമിച്ചു.പരിചയ മില്ലാത്തവരുടെ സംശയ ഭാവത്തിലുള്ള നോട്ടം ഞാന്‍ അവഗണിച്ചു.
ഒടുക്കം ഞാന്‍ എത്തിച്ചേര്‍ന്നതു ഒരു വലിയ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍. മൂന്നു നായ്കല്‍ നിര്‍ത്താതെ കുരക്കുന്നത് അപരിചിതനെ കണ്ടത് കൊണ്ടാവണം. മൂന്ന്‍ വെളുത്ത പട്ടികള്‍, മൂന്നു പഞ്ഞിക്കെട്ടുകള്‍ പോലെ എനിക്കു തോന്നി. ഒരുപക്ഷേ ഞാന്‍ ഗേറ്റ് പൊളിച്ചു അവരുടെ യജമാനന്റെ വസ്തുവകകള്‍ എടുത്തുകൊണ്ടു പോകുമെന്ന് ഈ നായ്കള്‍ കരുതിക്കാണും, നായ്കളുടെ ഓരോരോ വഴികള്‍.

ഇല്ല, മൂന്നു നായ്കളില്‍ ഒരണ്ണം കുരക്കുന്നില്ല. അവന്‍ വാലാട്ടുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്യുന്നു. അവന്റെ മുഖം എന്റെ ചിപ്പുവിന്‍റേത് തന്നെ. ഒരേ ഛായയുള്ള മനുഷ്യര്‍ ലോകത്ത് ഒന്‍പതെണ്ണ മുണ്ടെന്നു കേട്ടിട്ടുണ്ട്. പട്ടികള്‍ക്കും ഇതുബാധകമോ, ഒരേമുഖമുള്ള ഒന്പതു പട്ടികള്‍ ? എന്റെ ചിപ്പു കറുത്തതാണല്ലോ, പക്ഷേ ഇത് വെളുത്തിരിക്കുന്നു.

പട്ടികളുടെ കൂട്ടക്കുരവ കേട്ടിട്ടാവണംവീട്ടുകാരന്‍ വാതില്‍ തുറന്നു പുറത്തുവന്നു. 
“ആരാ, എന്താ ?, അയാള്‍ വിളിച്ച് ചോദിച്ചു. വല്ല തവിയോ, തലയണയോ വില്‍കാന്‍ വന്ന ആളെന്ന് കരുതിക്കാണും. ഞാന്‍ മിണ്ടാതെ നില്‍കുന്നതുകണ്ട് അയാള്‍ ഗേറ്റിനടുത്തേക്കു വന്നു. പട്ടികള്‍ സ്നേഹ ബഹുമാനത്തോടെ കുര നിര്‍ത്തി.
“ങാ, സാറാണോ, എന്താ ഇവിടെ?”
രാമനാഥനെ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ പഴയ സ്റ്റുഡന്‍റ്.
“രാമനാഥന്‍ ഇവിടെയാണോ താമസം? പട്ടിവളര്‍ത്ത് ഹോബി യാണന്നു തോന്നുന്നു?”
“ അതേ സാര്‍, ഇവരില്‍ നിന്നു കിട്ടുന്ന സ്നേഹത്തില്‍ ഒരു കൃതിമവുമില്ല. മൊത്തം ആറെണ്ണമുണ്ട്, മൂന്നെണ്ണം പുറകില്‍ കൂട്ടിലാണ്. പകല്‍ അഴിച്ചു വിടില്ല, അവരാണ് ശരിക്കും കാവല്‍ക്കാര്‍. ഇവര്‍ക്കീ കുര മാത്രമേയുള്ളൂ, ഒരു എലിയെപ്പോലും പിടിക്കില്ല. സാറിനുംപട്ടിയുണ്ടോ വീട്ടില്‍ ?

“ഉണ്ടായിരുന്നു രാമനാഥന്‍, എന്റെ ചിപ്പു. എന്നെ ഇഷ്ടപ്പെട്ടിരുന്ന, ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്റെ പട്ടി. ഞാന്‍ ചിരിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നതു എനിക്കു മനസ്സിലാകുമായിരുന്നു. ഞാന്‍ സങ്കടപ്പെട്ടാല്‍ അവന്ടെ മുഖത്തുസങ്കടം നിഴലിക്കും,  എനിക്കും കോപം വന്നാല്‍ അവന്ടെ നോട്ടത്തിനും ആ ഭാവം തന്നെ. അഞ്ചു ദിവസം മുന്പ് ഒരു പ്രഭാത സവാരിയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ്, പക്ഷേ പെട്ടന്നു അപ്രത്യക്ഷനായി, തിരക്കിയിറങ്ങിയതാണ്.” ഇങ്ങനെയൊക്കെ പറയണമെന്നുണ്ടായിരുണെങ്കിലും അഞ്ചു ദിവസം മുന്പ് നഷ്ടപ്പെട്ട കാര്യം മാത്രം പറഞ്ഞു.

“എങ്കില്‍ ഇത് സാറിന്റെ പട്ടിതന്നെ. അഞ്ചു ദിവസം മുന്പ് ഇവിടെ  വന്നു കൂടിയതാണ്. ഇത് തന്നെയല്ലേ സാറിന്റെ പട്ടി?”

“ഇവന്‍ എന്നോടു സ്നേഹം കാട്ടുന്നുണ്ട്, പക്ഷേ എന്റെ ചിപ്പു കറുത്തതായിരുന്നു”
“അതേ ഇവന്‍ സാറിന്റെ പട്ടിതന്നെ, അവന്റെ സ്നേഹം കണ്ടില്ലേ? പിന്നെ അവന്റെ നിറം മാറ്റം, അത് ദുരൂഹമായിരിക്കുന്നല്ലോ. വിശദീകരണമില്ലാത്ത എത്രയോ കാര്യങ്ങളുണ്ടു സാര്‍ ഈ ലോകത്തില്‍.
അവനെ സാറു കൂടെ കൂട്ടിക്കോളു.”

ഞാന്‍ ചിപ്പുവിനോടു ചോദിച്ചു “ നിനക്കീ നിറമെവിടെന്നുകിട്ടി.?” അവന്‍ മിണ്ടിയില്ല .
അതെ, എനിക്കും ചിപ്പുവിനും പരസ്പരം സംസാരിക്കാന്‍ അറിയാം, ദീര്‍ഘ സഹവാസം കൊണ്ടു ലഭിച്ച സിദ്ധി.
ഞാന്‍ അവനോടു ചോദിച്ചു: “ നിന്നെ എവിടെല്ലാം ഞാന്‍ അന്വേഷിച്ചു? എന്തിനാ നീ എന്നെ വിട്ടു ഇങ്ങോട്ടുപോന്നത്?  നീ പോരുന്നോ, അവിടെ ബാക്കി വന്ന ചോറും മത്തിത്തലയുമൊക്കെ കാണു , ഇവിടുത്തെ പോലെ ഡോഗ്ബിസ്കറ്റും പാതി വേവിച്ച ഇറച്ചിയും കിട്ടില്ലയെന്നറിയാമല്ലോ?

അവന്‍ പറഞ്ഞു” എനിക്കിവിടെ മടുത്തു, ഞാന്‍ പോരുന്നു, എനിക്കു മത്തിത്തലമതി.” അവന്‍ എന്റെ കൂടെ നടന്നു. ഇക്കുറി അവന്റെ നടത്തം മുന്നിലല്ല, എനിക്കു പിന്നാലേയായിരുന്നു.

-കെ എ സോളമന്‍ 

No comments:

Post a Comment