Sunday 10 November 2013

കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന് ശ്വേത; പരാതി പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി










തിരുവനന്തപുരം: കൊല്ലത്ത് വള്ളം‌കളിക്കിടെ ഉണ്ടായ അനുഭവം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിച്ചുവെന്ന് നടി ശ്വേതാ മേനോന്‍. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും ശ്വേത തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ 82 വയസുള്ള അച്ഛന്‍ പറഞ്ഞതനുസരിച്ചാണ്‌ താന്‍ പീതാംബരക്കുറുപ്പ്‌ എംപിക്കെതിരെയുള്ള പരാതി പിന്‍വലിച്ചതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിനിടെ താന്‍ അപമാനിക്കപ്പെട്ടു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. എംപി ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കിനു വില കല്‍പിക്കണമെന്ന്‌ തന്റെ അച്ഛന്‍ പറഞ്ഞു. അച്ഛന്റെയും ഭര്‍ത്താവിന്റെയും തന്റെ ഗുരുവിന്റെയും വാക്കുകള്‍ അനുസരിച്ചാണ്‌ താന്‍ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. എപ്പോഴും ഇലയുടെയും മുള്ളിന്റെയും കഥയിലെ ഇലയാണ്‌ താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്വേത പരാതിയായി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. വള്ളം കളിക്കു ശേഷം ഉണ്ടായ ചില പ്രസ്താവനകളെ കുറിച്ചും മറ്റുമാണ് പറഞ്ഞത്. അത് ഏറെ വിഷമമവും പ്രയാസവും ഉണ്ടാക്കിയതായി ശ്വേത പറഞ്ഞു. അതേക്കുറിച്ച് പരിശോധിക്കാമെന്ന് താന്‍ മറുപടി നല്‍കിയതായും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
കമന്‍റ് : കൂടുതല്‍ ഇടപെടേണ്ട, നാറ്റക്കേസാണ്. പോരാത്തതിന് സമയോം നല്ലതല്ല.
-കെ എ സോളമന്‍ 

No comments:

Post a Comment