Sunday 3 November 2013

നരവംശശാസ്ത്രം കേരള മോഡല്‍!


Photo: Do you love Autumn?

മനുഷ്യനെക്കുറിച്ചുള്ള ഏത്‌ പഠനത്തെയും നരവംശശാസ്ത്രമെന്ന്‌ പറയാം. ജീവശാസ്ത്രപരമായും സാമൂഹിക-സാംസ്കാരികമായും ഭാഷാശാസ്ത്രപരമായും പ്രാചീന ചരിത്രപരമായുമൊക്കെ മനുഷ്യനെക്കുറിച്ച്‌ പഠനം നടത്തുന്നത്‌ ഈ ശാസ്ത്രത്തിലാണ്‌. മഹാനായ ചിന്തകന്‍ അരിസ്റ്റോട്ടിലായിരുന്നു ഇതിന്റെ ആദ്യകാല ഉപാസകന്‍. പുരുഷനെക്കാള്‍ പല്ല്‌ കൂടുതല്‍ സ്ത്രീക്കെന്ന്‌ പറഞ്ഞത്‌ ഈ മഹാനാണ്‌. നിലവില്‍ ഈ വിഷയത്തില്‍ ജീവിച്ചിരിക്കുന്ന രണ്ട്‌ വിശാരദന്മാരാണ്‌ അമേരിക്കയിലെ മോണ്ട്ക്ലയര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കിയറും മാരാരിക്കുളത്തെ കാട്ടൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. തോമസ്‌ ഐസക്കും. ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവാണ്‌ ഒന്നാമനെങ്കില്‍ അതിന്റെ മാരാരിക്കുളം മോഡല്‍ സ്ഥാപകനാണ്‌ രണ്ടാമന്‍.

1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതിപഠനം, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, രാഷ്ട്രീയകൃഷി, നിയമം, മനഃശാസ്ത്രം, നാഗരികപ്രശ്നങ്ങള്‍, പോളവാരല്‍, തൊഴിലുറപ്പ്‌, പന്തിഭോജനം എന്നിങ്ങനെ അസംഖ്യം വിഷയങ്ങള്‍ നരവംശശാസ്ത്രത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്ന്‌ അമേരിക്കന്‍ ആന്ത്രോപ്പോളജി അസോസിയേഷനും അതിന്റെ മാരാരിക്കുളം ഫ്രാഞ്ചൈസിയും കൂടി സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്‌. അമേരിക്കന്‍ അസോസിയേഷന്റെ തലതൊട്ടപ്പനാണ്‌ റിച്ചാര്‍ഡ്‌ ഫ്രാങ്കിയെങ്കില്‍ അതിന്റെ മാരാരിക്കുളം അപ്പോസ്തലനാണ്‌ ഡോ. ഐസക്‌.

എത്യോപിയ, സോമാലിയ, ഉഗാണ്ട, ഗ്വാട്ടിമാല തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദരിദ്രര്‍ ഉണ്ടെങ്കിലും കേരളത്തിലെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കണമെന്നതായിരുന്നു അഭിനവ നരവംശശാസ്ത്രജ്ഞരുടെ ആഗ്രഹം. അതുകൊണ്ടാണ്‌ കേരളം തന്നെ തെരഞ്ഞെടുത്ത്‌ ഒന്നുരണ്ട്‌ പുസ്തകങ്ങള്‍ എഴുതി പാവങ്ങളെ രക്ഷിക്കണമെന്ന്‌ ഫ്രാങ്കി തീരുമാനിച്ചത്‌. 
പുസ്തകമെഴുതാന്‍ ഫ്രാങ്കിക്കൊരു കൂട്ടുവേണം, അത്‌ ഡിസൈനര്‍ താടിയും കടുംനിറമുള്ള കുര്‍ത്തയും ധരിച്ച്‌ നടക്കുന്ന ഒരാളാവുമ്പോള്‍ ശേലാവും എന്ന്‌ കരുതി. അങ്ങനെയാണ്‌ ചാനലില്‍ കേറിയിരുന്ന്‌ താടീമീശ മാന്തിപ്പറിക്കുകയും തലയിലെ അവശേഷിക്കുന്ന മുടി പിഴുതെറിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐസക്ജിയെ കൂട്ടിയത്‌. ഐസക്ജിയാകട്ടെ, കേരളത്തില്‍ മന്ത്രിയായിരുന്ന്‌ ഒട്ടേറെപ്പേരുടെ പട്ടിണിമാറ്റിയ പദ്ധതികള്‍ ആവിഷ്കരിച്ചു വിജയിപ്പിച്ച ചരിത്രവുമുണ്ട്‌.

ഐസക്ജിയുടെ അതിനൂതന പദ്ധതിയായിരുന്നു വ്യാപാരികളില്‍നിന്ന്‌ വില്‍പനനികുതി ഈടാക്കാനായി ഏര്‍പ്പെടുത്തിയ സ്ക്രാച്ച്‌ ആന്റ്‌ വിന്‍ കാര്‍ഡ്‌. അതേക്കുറിച്ച്‌ ഇന്ന്‌ ഏതെങ്കിലും വ്യാപാരിയോട്‌ ചോദിച്ചാല്‍ പൂരപ്പാട്ടു കേട്ട്‌ ഓടേണ്ടിവരും. അഴിമതിരഹിത ചെക്ക്പോസ്റ്റായിരുന്നു മറ്റൊന്ന്‌. ചെക്ക്പോസ്റ്റില്‍ അഴിമതിക്കാരെ മാത്രമേ നിയമിക്കാവൂ എന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍ ഈ പദ്ധതി. അഴിമതിക്കാര്‍ക്ക്‌ തന്മൂലമുണ്ടായ സന്തോഷം പറഞ്ഞറിയിക്കുകവയ്യ. ഡാമിലെ മണല്‍വാരി വില്‍ക്കലായിരുന്നു മറ്റൊരു പദ്ധതി. മണല്‍ വാരാന്‍ കൂലിക്കെടുത്ത ലോറികള്‍ക്കുള്ള വാടക ഒടുക്കം ഖജനാവില്‍നിന്ന്‌ കൊടുത്തുതീര്‍ത്തു. പിഡബ്ല്യൂഡി എഞ്ചിനീയര്‍മാരെക്കൊണ്ട്‌ റോഡിലെ കുഴിയെണ്ണിച്ച്‌ വെബ്സൈറ്റില്‍ ഇടുന്നതായിരുന്നു വേറൊന്ന്‌. അന്ന്‌ വിറളിപിടിച്ച എഞ്ചിനീയര്‍മാര്‍ ഐസക്ജിയുടെ ഫോട്ടോക്ക്‌ മുന്നില്‍ അഗര്‍ബത്തി കത്തിച്ച്‌ ആരാധിക്കുകയാണ്‌ ഇപ്പോള്‍. വനിതകളെക്കൊണ്ട്‌ ചെണ്ടകൊട്ടിച്ചതാണ്‌ ഇനിയുമൊരെണ്ണം. ചെണ്ടകൊട്ടിയ വനിതകളൊക്കെ നടന്നുപോകുമ്പോള്‍ ജനം ഒന്ന്‌ ഇരുത്തിമൂളുമെന്നുമാത്രം. ബിടി വഴുതനക്കെതിരെ നാടന്‍ വഴുതനയെന്ന്‌ പറഞ്ഞ്‌ മാരാരിക്കുളംകാരെക്കൊണ്ട്‌ കുറ്റിച്ചെടി കൃഷി ചെയ്യിച്ചതും വലിയ സംഭാവനയാണ്‌. 
ഇപ്പോള്‍ അദ്ദേഹം പറയുന്നു റിച്ചാര്‍ഡ്‌ ഫ്രാങ്കിയെ എതിര്‍ത്തവര്‍ വിവരദോഷികളാണെന്നും അതുകൊണ്ട്‌ പുതിയ പുസ്തകം എഴുതാന്‍ പോകുന്നുവെന്നും.

കെ.എ. സോളമന്‍

No comments:

Post a Comment