Monday 17 October 2011

നെയിം ടാഗ് - കഥ -കെ എ സോളമന്‍












"അപ്പോള്‍ അഞ്ചുവര്‍ഷം ഹെഡ്നെഴ്സ് ജോലിയുള്‍പ്പെടെ ഇരുപതുവര്‍ഷം സര്‍വീസ്. എന്നിട്ടാണോ മറിയാമ്മേ ഇങ്ങനെ ഉത്തവാദിത്ത്വമില്ലാതെ പ്രവര്‍ത്തിക്കുക ? " ഡി എം ഒ ഹെഡ് നെഴ്സ് മറിയാമ്മയെ വിളിച്ചു ചോദിച്ചു.

"എന്താണ് സാര്‍ ?"

"കൂട്ടസിസേറിയന്‍ നടത്തിയതിന്റെ പേരുദോഷം മാറിവരുന്നതേയുള്ളൂ . അതിനിടെലാണ് ഇത്തരമൊരു പരാതി. ഡോക്ടര്‍മാരെ പോലെ നിങ്ങളുമിങ്ങനെ കേര്‍ലെസ് ആയാല്‍ എന്താ ചെയ്യുക. കൂട്ടസിസേറിയന്‍ പോലെ എല്ലാത്തിനെയും കൂട്ടസസ്പെന്‍ഷന്‍ നടത്താനാണ് മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞിരിക്കുന്നത്".

"സാറ് കാര്യം പറഞ്ഞില്ല ?"

" കുഞ്ഞുങ്ങളുടെ വിരലില്‍ നെയിം ടാഗ് കെട്ടുമ്പോള്‍ മാറിപ്പോകാമോ മറിയാമ്മേ ? താഴെയുള്ളവര്‍ ചെയ്യുന്ന ജോലിനോക്കേണ്ടേതു ഹെഡ്നെഴ്സിന്റെ ചുമതലയാണെന്ന് പ്രത്യേകംപറഞ്ഞു തരണോ ?

" അതിനു ജൂനിയേര്‍സ്‌ അല്ല ടാഗ് കെട്ടിയത്. ഞാന്‍ തന്നെയാണ് ആ ജോലി ചെയ്തത് . ടാഗ് മനപ്പൂര്‍വം മാറ്റിക്കെട്ടുകയായിരുന്നു."
" ങേ ഹേ ! " ഡി എം ഒ ഞെട്ടി .

" അതിനുകാരണവുമുണ്ട് സാര്‍ . രണ്ടു കുട്ടികളും എനിക്ക് നന്നായി അറിയാവുന്നവരാണ് , സൗദാമിനിയും, മിനിയും , എന്റെ അയല്‍ക്കാര്‍ , രണ്ടു ജാതിക്കാര്‍ . സൗദാമിനിയുടേത് ആണ്‍ കുഞ്ഞും , മിനി പ്രസവിച്ചത് പെണ്‍കുഞ്ഞും . ഈ രണ്ടു കുഞ്ഞുങ്ങളും ഒരുമിച്ചാണ് വളരുക. ഇപ്പോഴത്തെ ചാനലും സിനിമയും, യു -ടൂബും , സില്‍സിലയും കണ്ടുകണ്ടു കുഞ്ഞുങ്ങള്‍ വഷളാകും, എല്‍ കെ ജി യില്‍ എത്തുമ്പോള്‍ തന്നെ പ്രേമം തുടങ്ങും. വീട്ടുകാര്‍ എതിര്‍ക്കും, പിന്നെ ഒളിച്ചോട്ടം, ഒതളങ്ങ, ഒരുമുഴം കയര്‍ . ഈ പൊല്ലാപ്പ് ഒഴിവാക്കാന്‍ ഇതാണ് നല്ല മാര്‍ഗ്ഗമെന്നു തോന്നി. സാറിന്റെ കാര്യം നിശ്ചയമില്ല , ഞാന്‍ ഏതായാലും പത്തിരുപതു കൊല്ലം കൂടി ജീവിക്കും. അതുകൊണ്ട് പിന്നീട് സത്യംപുറത്തു വിടാം.രണ്ടും സ്വന്തമെന്നറിയുമ്പോള്‍  വീട്ടുകാരുടെ എതിര്‍പ്പ് മാറും .  കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇതേയുള്ളൂ മാര്‍ഗ്ഗം ?"

കീഴോട്ടിറങ്ങിപ്പോയ നാവുതിരികെ വീണ്ടെടുക്കാന്‍ പണിപ്പെടുകയ്യയിരുന്നു ഡി എം ഒ ഡോക്ടര്‍ ശുംബോധരന്‍ പിള്ള.

-കെ എ സോളമന്‍ Janmabhumi Daily Published in the Edit page on 21 Oct 2011

No comments:

Post a Comment