Monday 3 October 2011

പരിശുദ്ധ മാതാവിന്റെ കൊമ്പരിയ തിരുനാള്‍ -കഥ




സെന്റ്‌ മേരീസ് പള്ളിയിലെ വിശുദ്ധ മാതാവിന്റെ കൊമ്പരിയ തിരുനാളിലായിരുന്നു ഞാനവളെ ആദ്യ മായി കണ്ടത്. ഹാഫ് സാരി യായിരുന്നു വേഷം , ചുരിദാര്‍ അന്നു കണ്ടു പിടിച്ചിട്ടില്ലായിരുന്നു.
അമ്മയുടെ ഓരം ചാരി നിന്ന അവള്‍ വീണമീട്ടിയത് എന്റെ ഹൃദയ തന്ത്രികളിലായിരുന്നു. കൊടിമരത്തിന്നു പിന്‍പറ്റി ഞാന്‍ അവളെ ത്തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു . എന്നെ കാണാനിഷ്ട പ്പെടാത്തതു പോലെ അവള്‍ അമ്മയുടെ പുറകിലേക്ക് മറഞ്ഞു.

മൊബൈല്‍ ഇല്ലാത്ത കാലമായതിനാല്‍ ഞാന്‍ അവള്‍ക്ക് ഹൃദയരക്തത്തില്‍ ചാലിച്ച ഒരു കവിത എഴുതി- തപാലില്‍ . എന്നെ ഞെട്ടിച്ചു കൊണ്ട് അഞ്ചാമത്തെ ദിവസം അവളുടെ മറുപടിയെത്തി. വാക്കുകള്‍ക്കു പകരം കുറെ അക്കങ്ങളായിരുന്നു അതില്‍ . ഇവള്‍ക്ക് സംഖ്യാശാസ്ത്രം മാത്രേ അറിയൂ ?

കത്തില്‍ നിറയെ വിശുദ്ധ ഗ്രന്ഥത്തിലെ ജ്ഞാനിയായ ശലോമോന്റെ ഉത്തമ ഗീതത്തിലെ വാക്യങ്ങളുടെ കണക്കുകള്‍ . ബൈബിള്‍ വായിച്ചു ശീലമില്ലാത്ത ഞാന്‍ വിശുദ്ധ ഗ്രന്ഥംവായിച്ചു, ഒരു തവണയല്ല , ഒത്തിരി തവണ. പിന്നീടവള്‍ എനിക്ക് 'ഉപദേശി ഭാഷ'യില്‍ പ്രണയ ലേഖനങ്ങള്‍ എഴുതി, അനേകമെണ്ണം. ഞാന്‍ അവയെല്ലാം വായിച്ചു കോരിത്തരിച്ചു.

പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അവളോട്‌ ചോദിച്ചു : " അന്നു വിശുദ്ധ മാതാവിന്റെ കൊമ്പരിയ തിരുനാളില്‍ എന്നെ പാടെ അവഗണിച്ചതെന്തിന് ?" തെല്ലു മൌനത്തിനു ശേഷം അവളു പറഞ്ഞു, : " എനിക്ക് ഒത്തിരി ഇഷ്ടം തോന്നി, അത് , അത് പിന്നെ ആദ്യമായി കാണുമ്പോള്‍ ഓടിവന്നു കെട്ടിപ്പിടിക്കുന്നതെങ്ങനെ".
- കെ എ സോളമന്‍

1 comment:

  1. "I will rise now and go about the city,
    in the streets and in the squares;
    I will seek him whom my soul loves.
    I sought him, but found him not."
    Song of Solomon 3:2

    ReplyDelete