Tuesday 12 July 2011

ചു തനാക്ക -കഥ- കെ എ സോളമന്‍

ചു തനാക്ക- ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ട് ആണ്. ചലന ശേഷി അല്പം കുറവ് . ഇരുന്നു സംസാരിക്കും, ഭാവി ഫലം പറയുകയും ചെയ്യും.

കോളേജിന്റെ നാക് സന്ദര്‍ശനം പ്രമാണിച്ച് നടത്തുന്ന എക്സിബിഷന്‍ ഗംഭീര മാവണമെന്നാണ് തീരുമാനം. ഊര്‍ജ തന്ത്ര വകുപ്പിന്റെ സ്ടാള്‍ മറ്റേതിനെക്കാളും മികച്ചതാകണമെന്നു വകുപ്പ് തലവന്‍ കൈമള്‍ സാറിനു നിര്‍ബന്ധം. " ചെലവോര്‍ത്തു നിങ്ങള്‍ വിഷമിക്കേണ്ട, മറ്റു സാറന്മാരുടെ സഹായവും പ്രതീക്ഷിക്കേണ്ട, ടീച്ചര്‍ ഫണ്ട് കണ്ടെത്തിക്കൊള്ളാ മെന്നു പറഞ്ഞിട്ടുണ്ട്."

"ആര് വല്യമ്മയോ സാര്‍? " സംശയം വിഷ്ണുപോറ്റിയുടെതാണ് . പ്രിന്സിപാള്‍ മറിയാമ്മ ടീച്ചറെ കുട്ടികളും കുരുത്തം കെട്ട ചില സാറന്മാരും വല്യമ്മ എന്നേ വിളിക്കു ടീചെര്‍ക്ക് കുട്ടികള്‍ മക്കളും കുഞ്ഞു മക്കളുമാണ്.

അങ്ങനെയാണ് വിശ്വാസും അപ്പുണ്ണിയും കൂടി 'ചു തനാക്ക ' യെ നിര്‍മിച്ചത്. റോ മെറ്റീരിയല്‍ ആയി ഒരു ടിന്‍ ഷീറ്റുംവീഡിയോ ക്യാമറയും ടി വി സ്ക്രീനും മൈക്രോഫോണുമേ വേണ്ടി വന്നുള്ളൂ. ടിന്‍ ഷീറ്റ് റോബോട്ടിന്റെ മാതൃകയില്‍ വെട്ടി ശരിയാക്കി, അകത്തു ക്യാമറയും ലൗഡ് സ്പീകെറും ഒളിപ്പിച്ചു. അകലെ ഡാര്‍ക്ക്‌ റൂമില്‍ ടി വിയും മൈക്രോഫോണും ആരുടേയും ശ്രദ്ധയില്‍പെടാതെ വെച്ചു . ചു തനാക്ക റെഡി.

ചു -എന്ന് വെച്ചാല്‍ ജപ്പാനില്‍ സ്വാമി എന്നര്‍ത്ഥം, വിശ്വാസ് വിഷ്ണു പോറ്റിയെ പഠിപ്പിച്ചു. " ആര് വന്നു ചുവിന്റെ മുമ്പില്‍ നിന്നാലും ടി വി യില്‍ നമുക്കവരെ കാണാം, ചോദ്യങ്ങള്‍ ചോദിക്കാം, മറുപടി പറയാം. പക്ഷെ നാം സംസാരം നിയന്ത്രിക്കണം. നമുക്ക് നക്ഷത്ര ഫലം പറയാം. അതാകുമ്പോള്‍ വല്യ പ്രയാസമില്ല, ഈ വീക്കിലികള്‍ നോക്കി വായിച്ചാല്‍ മതി. വായിക്കുന്നത് സാവധാനമാവനം. നീട്ടി മൂളുകയും ചെയ്യണം. റോബോട്ടുകള്‍ക്ക് നീട്ടി മൂളുന്ന ഒരു പൈതൃക സ്വഭാവമുണ്ട്. "

" റോബോട്ട് തനാക്ക- ചു കോളേജില്‍ "പത്ര വാര്‍ത്ത കണ്ടു ജനം ഞെട്ടി. ആയിരങ്ങളാണ് എക്സിബിഷന്‍ കാണാന്‍ കോളെജിലേക്ക് തള്ളിക്കയറിയത്. കൈമള്‍ സാറും വല്യമ്മച്ചിയും അന്തം വിട്ട മട്ടാണ്. സ്ടാളിലെ തന്നെ മറ്റിനങ്ങളായ വൈദ്യുത പെണ്‍കുട്ടി, തീ തുപ്പുന്ന യുവതി, വാനിഷിംഗ് വുമന്‍ തുടങ്ങിവ കാണാന്‍ ആളില്ല. രസതന്ത്ര വകുപ്പിന്റെ 'വോല്കാനോ' ആര്‍ക്കും കാണേണ്ട. ചു-തനാക്ക യുടെ മുന്നിലാണ് നീണ്ട ക്യു

നക്ഷത്ര ഫലം പറഞ്ഞു പറഞ്ഞു വിശ്വാസ് കുഴഞ്ഞു. "എടാ പോറ്റി കുറച്ചു നേരം നീ പറ". വിശ്വാസ് പോറ്റി യോടു പറഞ്ഞു.
"ഏയ് , ഞാനില്ല, എനിക്കിതിന്റെ ഗുട്ടന്‍സ് ഒന്നും അറിഞ്ഞു കൂടാ".
" നീ ഗുട്ടന്‍സ് ഒന്നും പറയണ്ട, മലയാളം വായിക്കാന്‍ അറിയില്ലേ?. ഞാന്‍ പറഞ്ഞോണ്ടിരുന്നത് നീയും കേട്ടതല്ലേ ? വായി തോന്നുന്നത് പോലെപറഞ്ഞാല്‍ മതി. "

മനസില്ല മനസ്സോടെയാണ് പോറ്റി ജോലി ഏറ്റെടുത്തത് . കാട്ടിപ്പറമ്പില്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിക്കയും ചെയ്തു.
ആദ്യമായെത്തിയത് ഒരമ്മയും മകനും.
അമ്മയുടെ മുഖത്തു എന്തോ പ്രയാസമുള്ളത് പോലെ പോറ്റിക്കു തോന്നി.
"എന്താ പേര് ? "
" മീനാക്ഷി "
" നിങ്ങളുടെ അല്ല, കൊച്ചിന്റെ "
" രാജു"
" നക്ഷത്രം? "
" മകം"
വീക്കിലി നോക്കി പോറ്റി വാരഫലം വായിച്ചു..."ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം സാധിക്കും . മകന്‍ പഠിച്ചു വലിയവനാകും. ഭക്ഷണക്രമത്തിലെ അപാകതകള്‍ കൊണ്ട് അസുഖം വരാന്‍ സാധ്യതയുണ്ട്. മകന്‍ ഉദ്യോഗസ്ഥനായ്‌ക്കഴിഞ്ഞാല്‍ അച്ഛനുമമ്മക്കും ആത്മസംതൃപ്തിയുടെ നാളുകളാണ് വരാനിരിക്കുന്നത്"
തനാക്കി-ചു പറഞ്ഞു തീര്‍ന്നതും മീനാക്ഷി മകന്റെ നെറുകയില്‍ മുത്തമിട്ടു.

"എന്റെ കാട്ടിപ്പറന്പിലമമച്ചി , രക്ഷപെട്ടു, ഒരു നെയ്ത്തിരി കൊളുത്തിയേക്കാം " പോറ്റി നേര്‍ന്നു.

വാസുദേവ പണിക്കരും ഭാര്യയും മകളു മാണു ഉഉഴം കാത്തു നില്കുന്നത്. പോറ്റിയുടെ ഉള്ളൊന്നു കാളി. കൂടെ പഠിക്കുന്ന ശരത്തിന്റെ അച്ഛനാണ് . പഠിത്തമല്ല , രാഷ്ട്രീയമാണു ശരത്തിന് മുഖ്യം. ചുവിന്റെ ശാസ്ത്രം അവനു പിടിയില്ല.
പണിക്കരോട് പോറ്റി.
" എന്താ നക്ഷത്രം?"
" മകന്റെ ഭാവി അറിയണം.പൂരുരുട്ടാതി "
" എം എല്‍ എ ആകാന്‍ സാധ്യത ഏറെ. ചിലപ്പോള്‍ മന്ത്രിയും ആകും. പക്ഷെ അതിപ്പോള്‍ കൃത്യമായി പറയാനാകില്ല . ജലപീരങ്കിയുടെ മുന്നില്‍ ചെന്ന് പെടാതെ നോക്കണം. മുണ്ടുരിഞ്ഞ് പോകാന്‍ സാധ്യത യുണ്ട്." പോറ്റി വാചാലനായി.
" എടാ പോറ്റി ? " വിശ്വാസ് അത്ഭുതത്തോടെ ചോദിച്ചു. " നിന്നോട് വീക്കിലി നോക്കി വായിക്കാനല്ലേ പറഞ്ഞത് "
" നമ്മുടെ ശരത്തിന്റെ അച്ഛനല്ലേ, കുഴപ്പമില്ലന്നേ "
പണിക്കരുടെയും കുടുംബത്തിന്റെയും പുറകെ ടൈയും കെട്ടി വന്നവനെ കണ്ടു പോറ്റി വിരണ്ടു.

"എന്റെ കാട്ടിപ്പറന്പിലമമച്ചി, നെയ്ത്തിരി ......." പോറ്റി പ്രാര്‍ഥിച്ചു .
"എനിക്ക് ഭാവിയോന്നും കേള്‍ക്കേണ്ട ..." ആഗതന്‍
"റോബോട്ടിന്റെ പ്രവര്‍ത്തന രീതി ഒന്ന് എക്സ്പ്ലൈന്‍ ചെയ്യ്താല്‍ മതി, ഐ മീന്‍ പ്രിന്സിപിള്‍ . "

വിശ്വാസ് ഒരാളോട് പറഞ്ഞത് പെട്ടന്ന് പോറ്റിയുടെ മനസ്സില്‍ കത്തി.
" റോബോട്ടുകള്‍ ഇലക്ട്രോണിക് മഷീനുകളാണ് . ഞാന് അങ്ങനെ തന്നെ. ഞങ്ങളുടെ ബേസിക് കംപോനെന്റ്സ് ഗേറ്റ് എന്ന് വിളിക്കുന്ന സ്വിച്ചിംഗ് സര്‍ക്യുട്ടുകളാണ് . അതായത് ഓണ്‍-ഓഫ്‌
ഡിവ്യ്സുകള്‍ . ഓര്‍ , ആന്‍ഡ്‌ , നോട്ട്, നാന്ട് , നോര്‍ തുടങ്ങിയ ഗേറ്റുകള്‍ ലഭ്യമാണ്‌ നാന്ട്, നോര്‍ ഗേറ്റുകളെ യുനിവേര്സല്‍ഗേറ്റ് എന്നും വിളിക്കും "
ആഗതന് സംശയം മാറാത്തത് പോലെ പോറ്റിക്കതോന്നി.
" ടോള്‍ ഗേറ്റ് പറ്റുമോ ? " ആഗതന്‍
" പാര്‍ടന്‍ , കേട്ടില്ല... " പോറ്റി
" അല്ല ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ടോള്‍ ഗേറ്റുകള്‍ കൊണ്ട് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പറ്റുമോ എന്ന് ..."
"എന്റെ കാട്ടിപ്പറന്പിലമമച്ചി, ഈ മണഗുണഞ്ചനെ വെച്ചാണല്ലോ ഞാന്‍ തൊണ്ടയിലെ വെള്ളം ഇത്ര നേരം വറ്റിച്ചത് " കൊതുകിനെ അടിച്ചു കൊല്ലുന്ന ദേഷ്യം പോറ്റിക്കു തോന്നിയെങ്കിലും കൈമള്‍ സാറ് പറഞ്ഞത് പെട്ടന്ന് ഓര്‍മയില്‍ എത്തി.
" പലതരം ആളുകളാണ് വരിക, നമ്മള്‍ അങ്ങേയറ്റം ക്ഷമ പരിശീലിക്കണം "
ചു-തനാക്കയുടെ ചുമതല പോറ്റി വിശ്വാസിനു ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.

No comments:

Post a Comment