Tuesday 4 December 2012

മകനെ ശാസിച്ച ഇന്ത്യന്‍ ദമ്പതികള്‍ക്ക് തടവ്‌ശിക്ഷ



ഓസ്‌ലോ: നോര്‍വെയില്‍ ഏഴ് വയസുകാരന്‍ മകനെ ശാസിച്ച സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതിമാരായ ചന്ദ്രശേഖറിനും അനുപമയ്ക്കും തടവ് ശിക്ഷ. സംഭവത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് നോര്‍വെ കോടതി കണ്ടെത്തി. അച്ഛന് 18 മാസവും അമ്മയ്ക്ക് 15 മാസവുമാണ് തടവ് ശിക്ഷ.
നോര്‍വെയിലെ ശിക്ഷാനിയമം 219 പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ വേണ്ടവണ്ണം പരിപാലിച്ചില്ല,​ പേടിപ്പെടുത്തി തുടങ്ങീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ നോര്‍വെയില്‍,​ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടി.സി.എസിലാണ് ജോലി ചെയ്യുന്നത്.
ഒമ്പത് മാസം മുമ്പാണ് അറസ്റ്റിന് ആധാരമായ സംഭവം നടന്നത്. കുസൃതിക്കാരനായ മകള്‍ സ്‌കൂള്‍ ബസില്‍ മൂത്രമൊഴിച്ചത് കണ്ടുപിടിച്ച അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇത്തരം സംഭവം ഇനി ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുമെന്ന്‌ ചന്ദ്രശേഖര്‍ മകനെ പേടിപ്പിച്ചു.
ഇക്കാര്യം കുട്ടി അദ്ധ്യാപകരോടു പരാതിപ്പെട്ടു. തുടര്‍ന്ന് അദ്ധ്യാപകര്‍ പൊലീസില്‍ അറിയിക്കുകയും ചന്ദ്രശേഖറിനെയും അനുപമയെയും പോലീസ്‌ അറസ്റ്റു ചെയ്യുകയുമായിരുന്നു. നോര്‍വെയില്‍ കുട്ടികളെ ശകാരിക്കുന്നത് ഗുരുതരമായ കുറ്റമാണ്
Comment: ആരെങ്കിലും പറഞ്ഞോ നോര്‍വെയില്‍ പണി ക്കു പോകാന്‍? പത്തുരൂപ കുറഞ്ഞാലും നാട്ടില്‍ തന്നെ കഴിയുന്നതാണ് മെച്ചം
- K A Solaman
.

No comments:

Post a Comment